തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ പോലീസിനൊപ്പം സേവാഭാരതി പ്രവർത്തകരും വാഹന പരിശോധനയിൽ പങ്കെടുത്തുവെന്ന പരാതിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഒരു സംഘടനക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പ്രവർത്തിക്കാനുള്ള അനുമതിയില്ല. സംഘടനകൾ ധാരാളമുണ്ട്. സർക്കാർ തന്നെ സന്നദ്ധ പ്രവർത്തകരുടെ ഒരു സേന രൂപീകരിച്ചിട്ടുണ്ട്. അതിലെ അംഗങ്ങൾക്കാണ് ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി, മുഖ്യമന്ത്രി വ്യക്‌തമാക്കി.
അതേസമയം, ചില സ്‌ഥലങ്ങളിൽ തങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള വളണ്ടിയർമാരെ പോലീസ് തന്നെ നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സേനയിലുള്ള ആളുകളല്ല, മറിച്ച് സമൂഹത്തിൽ പ്രവർത്തിക്കാൻ മുന്നോട്ടുവരുന്ന ആളുകളാണ്. അവർക്ക് ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടികളുമായോ സന്നദ്ധ സംഘടനകളുമായോ ബന്ധമുണ്ടെങ്കിൽ അതൊന്നും പ്രദർശിപ്പിച്ചുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയില്ല. അത്തരത്തിലുള്ള കാര്യങ്ങൾ പ്രോൽസാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താൽക്കാലികമായി നിയമിക്കും; മുഖ്യമന്ത്രി