മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ പി.ബോണി, കെആർഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് തീവ്ര പരിശോധന നടക്കുന്നത്.
മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കൽ, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അനധികൃത മോടി കൂട്ടിയ വാഹനങ്ങൾ, അമിത ഭാരം കയറ്റിയ വാഹനങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം, ഹെൽമറ്റ് ഇല്ലായ്‌മ, ഇൻഷുറൻസ് ഇല്ലായ്‌മ എന്നിവയാണ് കേസുകളിൽ കൂടുതലും.
‘ഓപ്പറേഷൻ ഫോക്കസ് ത്രീ’ എന്നപേരിലാണ് പരിശോധന. ഇത് കർശനമായി തുടരുമെന്ന് അധികൃതർ പറഞ്ഞു. പരിശോധനക്കൊപ്പം നിയമ ലംഘനങ്ങളെക്കുറിച്ചു ഡ്രൈവർമാർക്കു ബോധവൽക്കരണം നൽകാനും ഉദ്യോഗസ്‌ഥർ സമയം കണ്ടെത്തി. സ്‌കൂൾ വാഹനങ്ങൾ കേന്ദ്രീകരിച്ചു പരിശോധന കർശനമാക്കുമെന്നും വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങൾ കസ്‌റ്റഡിയിൽ എടുക്കുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഫിറ്റ്നസും മതിയായ സുരക്ഷയും ഇല്ലാത്ത സ്‌കൂൾ വാഹനങ്ങൾക്കെതിരെയും ഇത്തരം വാഹനങ്ങൾ റോഡിലിറക്കാൻ അനുവദിക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെയും ദുരന്തനിവാരണ വകുപ്പനുസരിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ കളക്‌ടർക്ക് ശുപാർശ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
Most Read: ഗ്യാൻവാപി മസ്‌ജിദ് കേസ്; ശിവലിംഗം ‘കാര്‍ബണ്‍ ഡേറ്റ്’ ആവശ്യം തള്ളി കോടതി