കൊൽക്കത്ത: ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയത്തിന് ശേഷം പ്രതികരണവുമായി മമതാ ബാനര്‍ജി. തനിക്കെതിരെ നടത്തിയ ഗൂഢാലോചനക്ക് എതിരായ വിജയമാണിതെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. തന്നെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മമത പറഞ്ഞു. 58,389 വോട്ടുകള്‍ നേടിയാണ് മമത വിജയിച്ചത്
“ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നന്ദിഗ്രാമില്‍ നടന്ന ഗൂഡാലോചനക്ക് ഭവാനിപൂരിലെ ജനങ്ങള്‍ ഉചിതമായ മറുപടി തന്നെയാണ് നല്‍കിയത്. ഇന്നത്തെ ഫലത്തിന് ബംഗാളിലെയും ഭവാനിപൂരിലെയും ജനങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു”-. മമത പ്രതികരിച്ചു. അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന പൊളിഞ്ഞുവെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മമത മുഖ്യമന്ത്രി സ്‌ഥാനം ഉറപ്പിച്ചത്. ആകെ 84,709 വോട്ടുകളാണ് മമതയ്‌ക്ക് ലഭിച്ചത്. ബിജെപി സകല സന്നാഹങ്ങളും മമതയ്‌ക്കെതിരെ പ്രയോഗിച്ചെങ്കിലും പിടിച്ചുനിൽക്കാനാകാതെ തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പരാജയപ്പെട്ടതോടെ ഭവാനിപുരിൽ നിന്ന് ജനവിധി തേടുകയായിരുന്നു മമത.
നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്‌ക്ക് മുഖ്യമന്ത്രി പദവിയിൽ തുടരണമെങ്കിൽ വിജയം അനിവാര്യമായിരുന്നു. നവംബറിന് മുൻപ് ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിൽ മാത്രമേ മുഖ്യമന്ത്രി സ്‌ഥാനം നിലനിർത്താൻ മമതയ്‌ക്ക് സാധിക്കുമായിരുന്നുള്ളൂ.
സെപ്‌റ്റംബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭവാനിപുരിൽ മമതയുടെ വിജയം അനായാസമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്‌ക്കായി സീറ്റ് രാജിവെക്കുകയായിരുന്നു ഇദ്ദേഹം.
അതേസമയം, ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വിജയാഹ്‌ളാദ പ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് ബംഗാള്‍ സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. സംഘർഷം തടയാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് മമതയുടെ എതിർ സ്‌ഥാനാർഥി പ്രിയങ്ക ടിബ്രെവാൾ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കത്ത് നൽകുകയും ചെയ്‌തു.
Read also: ഭവാനിപുരിൽ ‘മമത’രംഗം; പണക്കൊഴുപ്പും ഗ്‌ളാമറും ഏശിയില്ല; തകർന്നടിഞ്ഞ് ബിജെപി