തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ സോളാർ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആര്യാടൻ മുഹമ്മദിനെതിരായ അന്വേഷണത്തിന് അനുമതിയായത്. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതിയിലാണ് അന്വേഷണം നടത്തുക.
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് സരിതയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 1.90 കോടി രൂപ രണ്ടുഘട്ടങ്ങളിലായി അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്‌ക്ക് നല്‍കിയെന്നും, ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത് പ്രകാരം മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടെന്നും സരിത വെളിപ്പെടുത്തിയിരുന്നു. കൂടാതെ രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ ആര്യാടൻ മുഹമ്മദിന് നല്‍കിയെന്നും സരിത നായര്‍ കമ്മീഷിനില്‍ മൊഴി നല്‍കി. ഈ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്‌ഥാനം.
കൈക്കൂലി വാങ്ങിയെന്ന കാര്യം സോളർ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാൽ പരാതിയിൽ തുടർ നടപടികൾ ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകുകയുമായിരുന്നു. തുടർനടപടികൾ വിജിലന്‍സ് വകുപ്പ് സ്വീകരിക്കും.
Read also: യെദിയൂരപ്പയും സിദ്ധരാമയ്യയും രഹസ്യ കൂടിക്കാഴ്‌ച നടത്തി; കുമാര സ്വാമി