പാലക്കാട്: എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത 82,170 രൂപ പിടികൂടി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫിസിലും സമീപത്തുള്ള റേഞ്ച് ഓഫിസിലും വിജിലൻസ് സംഘം പരിശോധന നടത്തിയത്.
സർക്കിൾ ഓഫിസിലെ സിവിൽ എക്‌സൈസ് ഓഫിസർ പി ഗിരീഷിന്റെ ബാഗിൽ നിന്ന് കണക്കിൽപ്പെടാത്ത 80,000 രൂപയും റേഞ്ച് ഓഫിസിലെ ഉദ്യോഗസ്‌ഥനിൽ നിന്ന് 2,170 രൂപയുമാണ് കണ്ടെടുത്തത്. സംഭവ സമയത്ത് സർക്കിൾ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന പ്രിവന്റീവ് ഓഫിസർ സി ചെന്താമരയ്‌ക്കും ഇതിൽ പങ്കുണ്ടെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കള്ള് വ്യവസായികളിൽ നിന്ന് വാങ്ങിയ തുകയാണിതെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എക്‌സൈസ് ഓഫിസുകൾ കേന്ദ്രീകരിച്ചുള്ള അനധികൃത പണമിടപാട് നിരീക്ഷിച്ച് വരികയാണ് വിജിലൻസ് സംഘം. വിജിലൻസ് ഡിവൈഎസ്‌പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധന നടത്തിയത്. കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ ജെ സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ റിപ്പോർട് തുടർനടപടികൾക്കായി സമർപ്പിച്ചു.
Most Read: ഫസൽ വധക്കേസ്; പിന്നിൽ കൊടിസുനി, കാരായിമാർ മുഖ്യ ആസൂത്രകരെന്ന് സിബിഐ