കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്‌ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച തന്നെ ഷാജിക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്‌ഡ് നടത്തിയത്. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിരുന്നു.
2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെഎം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയും സിപിഎം നേതാവുമായ എംആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് എടുത്തത്.
അതേസമയം വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപക്ക് രേഖയുണ്ടെന്ന് കെഎം ഷാജി എംഎല്‍എ പറഞ്ഞു. ബന്ധുവിന്റ ഭൂമിയിടപാടിനായി കൊണ്ടുവന്ന പണമാണിതെന്ന് ഷാജി പറഞ്ഞതായി വിജിലന്‍സ് അറിയിച്ചു. രേഖകള്‍ ഹാജരാക്കാന്‍ ഷാജി വിജിലന്‍സിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ തന്റെ ആകെ ചിലവ് 87.5 ലക്ഷം രൂപയെന്നാണ് ഷാജി സമര്‍പ്പിച്ച വിവിധ സത്യവാങ്മൂലങ്ങളില്‍ പറയുന്നതെങ്കിലും രണ്ട് കോടിയിലേറെ രൂപ ഷാജി ചിലവിട്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
Read Also: ഇസ്രോ ചാരക്കേസ്; അന്വേഷണ റിപ്പോർട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും