തിരുവനന്തപുരം: വിഴിഞ്ഞം വില്ലേജ് ഓഫിസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് അറസ്‌റ്റിൽ. ഒളിവിലായിരുന്ന ബികെ രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
തഹസിൽദാരുടെ പരിശോധനയിൽ ക്യാൻസൽ ചെയ്‌ത രസീതുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ബികെ രതീഷിലേക്കെത്തിയത്.
ഒറ്റത്തവണ കെട്ടിട നികുതി അടക്കാൻ വരുന്ന ഉപഭോക്‌താക്കളിൽ നിന്ന് പണം വാങ്ങി രസീത് നൽകുകയും അതിന് ശേഷം ഓൺലൈനായി രസീത് ക്യാൻസൽ ചെയ്‌ത് തട്ടിപ്പ് നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.
57 പേരുടെ നികുതിയാണ് ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്ന് രതീഷിനെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. രതീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഊരൂട്ടമ്പലം പോപ്പുലർ ജംഗ്ഷനിലെ വീട്ടിൽ നിന്നാണ് രതീഷിനെ പോലീസ് പിടികൂടിയത്.
Most Read: ഗൂഢാലോചന കേസ്; സ്വപ്‍നയുടെ ഹരജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി