പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഫീൽഡ് അസിസ്‌റ്റന്റുമാർ വിജിലൻസിന്റെ പിടിയിൽ. കോങ്ങാട് വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്‌റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കൈക്കൂലി തുകയായ 50,000 രൂപയും കണ്ടെത്തി. ചല്ലിക്കൽ സ്വദേശി കുമാരന്റെ പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
പൈതൃക സ്വത്തായ 53 സെന്റിന് പുറമെ 16 സെന്റ് കുമാരന്റെ കൈവശം ഉണ്ടായിരുന്നു. ക്യാൻസർ രോഗിയായ മകളുടെ ചികിൽസയ്‌ക്കും മറ്റും പണത്തിന് ആവശ്യം കൂടിയതോടെയാണ് 16 സെന്റിന് പട്ടയം ശരിയാക്കാൻ കുമാരൻ തീരുമാനിച്ചത്. എന്നാൽ, ഇതിനായി അപേക്ഷ നൽകിയപ്പോൾ മനോജും പ്രസന്നനും കൈക്കൂലിയായി ഒരുലക്ഷം ആവശ്യപ്പെടുകയാണ് ചെയ്‌തത്. അത്രയും പണം കൈയിൽ ഇല്ലെന്ന് കുമാരൻ പറഞ്ഞതോടെ 50,000 രൂപക്ക് ഉറപ്പിക്കുകയായിരുന്നു.
ഇത് കൂടാതെ 5,000 രൂപ ഇന്നലെ നൽകിയിരുന്നു. തുടർന്ന് കുമാരൻ പാലക്കാട് ഇന്റലിജൻസ് ഡിവൈഎസ്‌പി ഷംസുദ്ദീനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വിജിലൻസ് സംഘത്തിനൊപ്പം എത്തി ബാക്കി 50,000 രൂപ കൂടി കുമാരൻ നൽകി. തുടർന്ന് ഇവരെ കൈയോടെ വിജിലൻസ് പിടികൂടുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് മണിയോടെ പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. വൈകിട്ടോടെ പ്രതികളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Most Read: നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി