കന്യാകുമാരി: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്‌ഥലത്ത് എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. പേരൂർക്കട പോലീസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അരുംകൊലക്ക് ശേഷം വിനീതയുടെ നാലര പവന്റെ സ്വർണമാലയുമായി കടന്ന പ്രതി ഈ മാല ഒരു സ്വകാര്യ പണയ സ്‌ഥാപനത്തിൽ പണയം വെച്ചിരിക്കുകയായിരുന്നു. മാല പോലീസ് കണ്ടെടുത്തു. തിങ്കളാഴ്‌ച പണയ സ്‌ഥാപനത്തിൽ എത്തിയ പ്രതി 95,000 രൂപയ്‌ക്കാണ് മാല പണയം വെച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിൽ രാജേന്ദ്രൻ പോലീസിനോട് സഹകരിച്ചിരുന്നില്ല. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കാര്യങ്ങൾ വിശദീകരിച്ചത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, വസ്‌ത്രം എന്നിവ കണ്ടെത്താനുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്‌റ്റഡിയിൽ വാങ്ങും. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി കേസുകളിൽ പ്രതിയാണ് രാജേന്ദ്രൻ. തമിഴ്‌നാട് പോലീസിന്റെ കൊടും കുറ്റവാളികളുടെ പട്ടികയിലാണ് ഇയാൾ ഉൾപ്പെട്ടിരിക്കുന്നത്. വിനീതയുടേത് ഉൾപ്പടെ അഞ്ച് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചെടിച്ചെട്ടി വാങ്ങാനെന്ന വ്യാജേന കടയിലേക്ക് എത്തിയ രാജേന്ദ്രൻ വിനീതയെ ആക്രമിക്കുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് പ്രതി ഇവിടേക്ക് എത്തിയത്. മറ്റൊരു സ്‌ത്രീയെ പിന്തുടർന്ന് എത്തിയ രാജേന്ദ്രൻ വിനീത കടയിൽ ഒറ്റക്ക് നിൽക്കുന്നത് കണ്ടാണ് അവിടേക്ക് ചെന്നത്. വിനീത നിലവിളിച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തി. ശേഷം മരണം ഉറപ്പിക്കാനായി സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് രാജേന്ദ്രൻ നോക്കിയിരുന്നു.
മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും മൃതദേഹം ടാർപോളിൻ കൊണ്ട് മൂടുകയുമായിരുന്നു. തുടർന്ന് ഇയാൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പോലീസ് ഇയാളിലേക്ക് എത്തിയത്.
Also Read: ചീറിപ്പാഞ്ഞു വന്ന കാറിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് വനിതാ പോലീസ്