മംഗളൂരു: നഗരമധ്യത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചു. കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആളുകൾ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാലാണ് മാർക്കറ്റ് അടച്ചത്. വ്യാഴാഴ്‌ച രാത്രി വ്യാപാരികൾക്ക് നിർദ്ദേശം നൽകി വെള്ളിയാഴ്‌ച പുലർച്ചെയോടെ മാർക്കറ്റിലേക്കുള്ള എല്ലാ റോഡുകളും ബാരിക്കേഡ് വെച്ച് അടച്ചു. ഇവിടെ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
മാർക്കറ്റിലെ മൊത്തവിതരണ കടകൾ ബൈക്കംപാടിയിലെ അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി പരിസരത്തേക്ക് മാറ്റണമെന്നും ഡെപ്യൂട്ടി കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്‌ച രാത്രി 9 മണിയോടെയാണ് കർഫ്യൂ നിലവിൽ വന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 രാവിലെ 10 മണിവരെ തുറന്ന് പ്രവർത്തിക്കാനായിരുന്നു അനുമതി. സെൻട്രൽ മാർക്കറ്റും ഇതേ സമയം തുറന്നു പ്രവർത്തിച്ചു.
വീടിന് തൊട്ടടുത്തുള്ള കടകളിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ എന്ന് കർണാടക സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നതാണ്. ഇത് പാലിക്കാതെ ആളുകൾ കൂട്ടത്തോടെ സെൻട്രൽ മാർക്കറ്റിലേക്ക് എത്താൻ തുടങ്ങി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ആളുകളുടെ വരവ്. ഇതോടെയാണ് സെൻട്രൽ മാർക്കറ്റ് അടച്ചിടാൻ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടത്.
എന്നാൽ, നഗരമധ്യത്തിൽ ഗതാഗത കുരുക്കും മറ്റ് അസൗകര്യങ്ങളും ഉണ്ടാക്കുന്ന സെൻട്രൽ മാർക്കറ്റ് ഇവിടെ നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ അടച്ചുപൂട്ടൽ നടപടിയെന്നാണ് വ്യാപാരികളുടെ ആരോപണം.
Also Read: കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം