എറണാകുളം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംസ്‌ഥാനതല വിദഗ്‌ധ സമിതിക്ക് ശുപാർശ സമർപ്പിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
മാർക്കറ്റുകളിൽ പകുതി അടച്ചിടും. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണം കൂടുതൽ ശക്‌തമാക്കും. അഗ്‌നിശമന സേന, നാവിക സേന എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കും. വാർഡ് തല ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, സംസ്‌ഥാനത്ത് ഇന്ന് 37,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 17,500 പേർ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ശതമാനവുമാണ്.
Read also: കോവിഡ്; സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി പ്രതിരോധ മന്ത്രാലയം