റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‌ചക്കിടെ 12,034 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കുന്നു.
സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്‌റ്റ് ചെയ്‌തത്.
അറസ്‌റ്റിലായവരില്‍ 7,515 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിന് 3,002 പേർ പിടിയിലായപ്പോൾ 1,516 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്‌റ്റിലായി.
അതേസമയം അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 199 പേര്‍. ഇവരില്‍ 47 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 35 ശതമാനം പേര്‍ എത്യോപ്യക്കാരും 18 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ്. കൂടാതെ സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 39 പേരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 12 പേരെയും അറസ്‌റ്റ് ചെയ്‌തു. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്‌തു കൊടുക്കുകയോ അല്ലെങ്കില്‍ ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്‌താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൂടാതെ, ഇത്തരക്കാർക്കെതിരെ ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍, അഭയം നല്‍കിയ സ്‌ഥലം എന്നിവ കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാദ്ധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Most Read: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയവ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും