പാലക്കാട്: ജില്ലയിലെ കാവശേരി കെഎസ്ഇബി ഓഫിസ് ജീവനക്കാർക്ക് നേരെ സമരാനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്‌റ്റന്റ് എഞ്ചിനിയർ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരോളം വരുന്ന സമരാനുകൂലികളാണ് ഇന്ന് ഉച്ചയോടെ ഓഫിസിലെത്തി ജീവനക്കാരെ കൈയേറ്റം ചെയ്‌തത്.
ഓഫിസിലേക്ക് ഉച്ച ഭക്ഷണം കഴിക്കാൻ എത്തിയ സമയത്താണ് പ്രതിഷേധക്കാരുടെ പ്രകോപനം ഉണ്ടായതെന്ന് ജീവനക്കാരിൽ ഒരാൾ വ്യക്‌തമാക്കി. സംഘത്തിൽ 35 പേരുണ്ടായിരുന്നു. ഓഫിസിലെത്തി കസേരയൊക്കെ എടുത്തെറിയുകയും ജീവനക്കാരെ അടിക്കുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ സമരാനുകൂലികൾ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഡയസ്‌നോൺ ആയതുകൊണ്ടാണ് ജോലി ചെയ്യാൻ എത്തിയതെന്ന് കെഎസ്ഇബി ജീവനക്കാരൻ പറയുന്നു. എന്നാൽ, സിഐടിയു ജീവനക്കാർ ഇന്ന് ജോലിക്കെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവനന്തപുരം പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെയും സമരാനുകൂലികളുടെ ആക്രമണം ഉണ്ടായി.
ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും കണ്ടക്‌ടറുടെ തലയിൽ തുപ്പുകയും ചെയ്‌തു. അൻപതോളം സമരാനുകൂലികളാണ് അക്രമം നടത്തിയത്. പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവർ സജിയേയും കണ്ടക്‌ടർ ശരവണനെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംസ്‌ഥാനത്ത് ഇന്ന് പലയിടത്തും സ്‌ഥാപനങ്ങളും കടകളും തുറന്നത് നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.
Most Read: ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു