ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കോവിഡ് വിദഗ്‌ധ സമിതിയുടെ അധ്യക്ഷസ്‌ഥാനത്തു നിന്ന് മുതിർന്ന വൈറോളജിസ്‌റ്റ് ഷാഹിദ് ജമീൽ രാജിവെച്ചു. ഇന്ത്യൻ സാർസ്‌കോവ്-2 ജീനോമിക്‌സ് കൺസോഷിയ (ഇൻസാകൊഗ്) എന്ന ഉപദേശക സമിതിയിൽ നിന്ന് രാജിവെച്ചതായി ഷാഹിദ് ജമീൽ അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകാനിടയാക്കിയ ബി 1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാർച്ച് മാസത്തിന്റെ ആരംഭത്തിൽ തന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പിന് സർക്കാർ വേണ്ടത്ര ഗൗരവം നൽകിയില്ലെന്ന് ഷാഹിദ് ജമീൽ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെയാണ് രാജി.
രാജി ശരിയായ തീരുമാനമാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും ഇദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ പാളിച്ചകളുണ്ടെന്ന് അടുത്തിടെ ദി ന്യൂയോർക്ക് ടൈംസിൽ എഴുതിയ റിപ്പോർട്ടിൽ ഷാഹിദ് ജമീൽ വിശദീകരിച്ചിരുന്നു. രാജ്യത്തെ പ്രതിദിന പരിശോധനകളുടെ എണ്ണം, മന്ദഗതിയിലുള്ള വാക്‌സിനേഷൻ, വാക്‌സിൻ ക്ഷാമം, ആരോഗ്യ പ്രവർത്തകരുടെ ആവശ്യം തുടങ്ങിയ കാര്യങ്ങളിൽ ഷാഹിദ് കേന്ദ്രത്തെ വിമർശിച്ചിരുന്നു.
രാജ്യത്തെ കോവിഡ് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് 800ഓളം വിദഗ്‌ധർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിവരങ്ങൾ ലഭിച്ചാൽ പഠനം നടത്തി ഫലപ്രദമായ മാർഗങ്ങൾ നിർദ്ദേശിക്കാനും രോഗബാധയുടെ രീതി എങ്ങനെയാണെന്ന് പ്രവചിക്കാനും സാധിക്കും. എന്നാൽ അതിന് ശരിയായ പ്രതികരണമല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഷാഹിദ് ജമീൽ വെളിപ്പെടുത്തി.
Read also: പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്‌റ്റർ; പിന്നിൽ ആം ആദ്‌മിയെന്ന് പോലീസ്