ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പോസ്‌റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്. പോസ്‌റ്റര്‍ പതിച്ചതിന് പിന്നിൽ ആം ആദ്‌മി പ്രവര്‍ത്തകരാണെന്നും മുഖ്യപ്രതിയായ അരവിന്ദ് ഗൗതം ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. 21 എഫ്‌ഐആറുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തത്. പൊതുസ്വത്ത് നശിപ്പിക്കൽ നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്‌തിരിക്കുന്നത്. 500 രൂപ പ്രതിഫലം വാങ്ങിയാണ് പോസ്‌റ്റര്‍ ഒട്ടിച്ചതെന്നും എഎപി പ്രവര്‍ത്തകരാണ് പണം നല്‍കിയതെന്നും അറസ്‌റ്റിലായവര്‍ മൊഴി നല്‍കിയെന്ന് പോലീസ് അറിയിച്ചു.
അതേസമയം, വിഷയത്തിൽ 17 പേരെ അറസ്‌റ്റ് ചെയ്‌തതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പവന്‍ ഖേര, നടനും ആക്‌ടിവിസ്‌റ്റുമായ പ്രകാശ് രാജ്, തൃണമൂൽ നേതാവ് മഹുവ മൊയ്‌ത്ര തുടങ്ങിയവരാണ് ഡെൽഹി പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചത്.
Read also: യുപിയിൽ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ നിലയിൽ