ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പ്രചരിപ്പിച്ചതിന് ഡെൽഹിയിൽ 15 പേർ അറസ്‌റ്റിലായ സംഭവത്തിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന ഉള്ളടക്കമുള്ള പോസ്‌റ്റർ പതിച്ചതിനായിരുന്നു ഡെൽഹിയിൽ 15 പേരെ അറസ്‌റ്റ് ചെയ്‌തത്.
നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്‌സിൻ എന്തിനാണ് വിദേശ രാജ്യങ്ങൾക്ക് നൽകിയത് എന്നതായിരുന്നു പോസ്‌റ്ററിലെ ഉള്ളടക്കം. പോസ്‌റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്‌തുകൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം രേഖപ്പെടുത്തിയത്. താനും ഇതേ ചോദ്യം ചോദിക്കുകയാണെന്നും എന്നെയും അറസ്‌റ്റ് ചെയ്യൂ എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തു.
അതേസമയം പോസ്‌റ്റർ പതിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി ഡെൽഹി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു. പോസ്‌റ്ററുകൾ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് വ്യക്‌തമാക്കി.
അതിനിടെ മറ്റൊരാൾക്കു വേണ്ടിയാണ് പോസ്‌റ്റർ പതിച്ചതെന്ന് പിടിയിലായ ഒരാൾ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഇതിനായി 500 രൂപ ലഭിച്ചതായും ഇയാൾ പറഞ്ഞതായാണ് വിവരം.
Read Also: ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക്