ന്യൂഡെല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചതിന് തെളിവുണ്ടെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഉൾപ്പടെ ട്വീറ്റ് ചെയ്‌തായിരുന്നു സിന്‍ഹയുടെ വിമര്‍ശനം.
‘ഈ 10 സെക്കന്റ് വീഡിയോയിലൂടെ മോദി എന്താണെന്ന് മനസിലാകും. ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി പറയുന്നത് കേള്‍ക്കൂ. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനെക്കാള്‍ കൂടുതല്‍ വാക്‌സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്നാണ് പറയുന്നത്. മോദി ഒരു ലോകനേതാവ് ആവാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. ഇന്ത്യയിലെ ജനങ്ങള്‍ നരകത്തിലും,’ സിന്‍ഹ ട്വീറ്റ് ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റര്‍ പതിച്ച വിഷയത്തിൽ ഡെല്‍ഹി പൊലീസ് നടത്തിയ അറസ്‌റ്റിൽ പ്രതിഷേധിച്ചാണ് യശ്വന്ത് സിന്‍ഹയുടെ ട്വീറ്റ്. കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് കാണിച്ച് പോസ്‌റ്റര്‍ ഒട്ടിച്ച സംഭവത്തിലാണ് 17 പേരെ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പൊതുസ്വത്ത് നശിപ്പിക്കൽ നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്‌തിരിക്കുന്നത്. 500 രൂപ പ്രതിഫലം വാങ്ങിയാണ് പോസ്‌റ്റര്‍ ഒട്ടിച്ചതെന്നും എഎപി പ്രവര്‍ത്തകരാണ് പണം നല്‍കിയതെന്നും അറസ്‌റ്റിലായവര്‍ മൊഴി നല്‍കിയെന്ന് പോലീസ് പറയുന്നു.
Read also: പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്‌റ്റർ; പിന്നിൽ ആം ആദ്‌മിയെന്ന് പോലീസ്