തിരുവനന്തപുരം: താൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണെന്നും അതിൽ സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് കേരളം ഉൾപ്പെടുന്ന ഇന്ത്യയിലാണെന്നും ചലച്ചിത്ര താരം പ്രകാശ് രാജ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ഡോ. എൻഎം മുഹമ്മദാലിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവെയാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ചത്.
‘ഞാൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണ് ആദ്യത്തേത് സാന്താക്ളോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉൾപ്പെടുന്നത്. കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത്. ഈ രാക്ഷസൻമാരെ പടിക്കു പുറത്തു നിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി’, പ്രകാശ് രാജ് പറഞ്ഞു.
സാമൂഹിക പ്രശ്‌നങ്ങളിൽ തന്റേതായ നിലപാടുകൾ പറയുന്നതിൽ മടികാണിക്കാത്ത നടൻമാരിൽ ഒരാളാണ് പ്രകാശ് രാജ്. നിരവധി മലയാള സിനിമയുടെ ഭാഗമായിട്ടുള്ള നടൻ തീവ്ര ഹിന്ദു സംഘടനകൾക്കും വർഗീയ ശക്‌തികൾക്കും എതിരെ എന്നും ശബ്‌ദം ഉയർത്താറുണ്ട്.
അതേസമയം സ്‌ക്രീനിൽ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തിൽ യഥാർഥ വില്ലൻമാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജെന്ന് സ്‌പീക്കർ എംബി രാജേഷ് ചടങ്ങിൽ പറഞ്ഞു. അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.
Most Read: പ്രധാനമന്ത്രിയെ വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്