തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്‌തജന തിരക്ക്. പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയായിരുന്നു വിഷുക്കണി ദർശനം. പുലർച്ചെ രണ്ടിന് മേൽശാന്തി തിയ്യന്നൂർ കൃഷ്‌ണചന്ദ്രൻ നമ്പൂതിരിയും കീഴ്‌ശാന്തിമാരും ശ്രീലക വാതിൽ തുറന്നു. നാളികേരം ഉടച്ച് തിരിയിട്ട് തെളിച്ച് ഓട്ടുരുളിയിലെ കണി കോപ്പുകൾ ഉയർത്തി പിടിച്ച് മേൽശാന്തി കണി കാണിച്ചു.
ഇന്നലെ രാത്രി കീഴ്‌ശാന്തിമാരാണ് ശ്രീലകത്ത് കണി കോപ്പുകൾ ഒരുക്കി വെച്ചത് . ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, നാണയം എന്നിവയാണ് കണിക്കോപ്പുകൾ.
കെടാ വിളക്കിലെ തിരി നീട്ടി ശ്രീകൃഷ്‌ണ വിഗ്രഹത്തിന്റെ കയ്യിൽ വിഷു കൈനീട്ടം നൽകി. ആലവട്ടവും വെഞ്ചാമരവും നെറ്റി പട്ടവും അലങ്കരിച്ച സ്വർണ പീഠത്തിൽ കണിക്കോപ്പുകളും തങ്കത്തിടമ്പും എഴുന്നള്ളിച്ച് മുഖമണ്ഡപത്തിൽ വെച്ചു. വിളക്കുകൾ തിരിനീട്ടി തെളിച്ച് എല്ലാവരും പുറത്തിറങ്ങി. തുടർന്നായിരുന്നു ഭക്‌തരുടെ ഊഴം.
ഭക്‌തർ ഗുരുവായൂരപ്പനെ തൊഴുത് തങ്കത്തിടമ്പും കണിക്കോപ്പുകളും കണി കണ്ടു. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി. സമ്പൂർണ നെയ് വിളക്കായാണ് ഇന്നത്തെ വിഷു വിളക്ക് ആഘോഷിക്കുന്നത്. ഭക്‌തർക്ക് വിഷു സദ്യയും ഒരുക്കിയിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ സമയപരിധി ഇന്ന് അവസാനിക്കും