മസ്‌ക്കറ്റ്: വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ. ഇനിമുതൽ ഒമാനില്‍ വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും തൊഴില്‍ വിസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പോലീസ്-കസ്‌റ്റംസ് ഐജി ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറൈഖി ഉത്തരവിറക്കി. ഫാമിലി ജോയിനിങ് വിസയില്‍ വന്നവര്‍ക്കും സ്‌റ്റുഡന്റ് വിസയിലുള്ളവര്‍ക്കും നിശ്‌ചിത മാനദണ്ഡങ്ങളോടെ തൊഴില്‍ വിസയിലേക്ക് മാറാൻ സാധിക്കും.
പുതിയ ഉത്തരവനുസരിച്ച് തൊഴിൽ വിസയിലേക്ക് മാറാവുന്നവ;
- ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന വിസിറ്റ് വിസ
- സുല്‍ത്താനേറ്റിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ നല്‍കുന്ന വിസിറ്റ് വിസ
- 10 ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്‌റ്റ് വിസ
- സിംഗിള്‍- മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ
- എക്സ്പ്രസ് വിസ
- ഇന്‍വെസ്‌റ്റര്‍ വിസ
- സ്‌റ്റുഡന്റ് വിസ
- ബോട്ടുകളിലും കപ്പലുകളിലുമുള്ള നാവികര്‍ക്ക് നല്‍കുന്ന വിസ
- ആഡംബര ക്രൂസ് കപ്പലുകളിലെ യാത്രക്കാര്‍ക്കുള്ള വിസ
- പാര്‍പ്പിട കേന്ദ്രങ്ങളുടെ ഉടമസ്‌ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന വിസ
പൊതുതാൽപര്യം അനുസരിച്ചാണ് മാറ്റങ്ങളെന്നും പ്രവാസി താമസ നിയമവുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് 16/95, 63/96 പ്രമേയം എന്നിവയിലാണ് ചില മാറ്റങ്ങള്‍ വരുത്തിയതെന്നും അധികൃതര്‍ അറിയിച്ചു. നിശ്‌ചിത ഫീസ് അടച്ച് ഇങ്ങനെ തൊഴില്‍ പെര്‍മിറ്റ് നേടാം.
വ്യവസ്‌ഥകള്‍ അനുസരിച്ച് തൊഴില്‍ അനുമതിയോ താൽകാലിക തൊഴിലോ ലഭിക്കത്തക്ക രീതിയിലാണ് മാറ്റം വരിക. ബന്ധപ്പെട്ട അധികൃതരുടെ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇത്. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍വരും.
National News: ക്ളബ്ഹൗസ് ആപ്പ് ഡൗൺലോഡ് 2 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച