വടക്കഞ്ചേരി: കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും. ഇതോടെ വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഓണം പ്രമാണിച്ചാണ് തുരങ്കം കാണാൻ പല ദിക്കുകളിൽ നിന്നായി നിരവധിപേർ കുതിരാനിൽ എത്തിയത്. എത്തിയവരെല്ലാം തുരങ്കത്തിലേക്കുള്ള പ്രവേശന റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്.
തുരങ്കത്തിലേക്ക് പ്രവേശിക്കുന്നവർ വാഹനത്തിന്റെ വേഗത കുറച്ച് കാഴ്‌ചകൾ ആസ്വദിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇതാണ് തിരക്ക് രൂപപ്പെടാൻ കാരണം. തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങി വഴുക്കുംപാറ ഭാഗത്തെ പഴയ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വാഹനത്തിരക്ക് രൂപപ്പെട്ടിരുന്നു. തുടർന്ന്, ഹൈവേ പോലീസിന്റ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങിയെങ്കിലും രാത്രി ഏറെ വൈകിയാണ് വാഹനക്കുരുക്കിന് ശമനം ഉണ്ടായത്.
കേരളത്തിലെ ആദ്യ തുരങ്കത്തിലൂടെയുള്ള യാത്ര ആസ്വദിക്കാനായി കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. തുരങ്കം കാഴ്‌ചകൾ ആസ്വദിക്കുന്നതിന് ഒപ്പം ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനുമൊക്കെയാണ് ആളുകൾ തിങ്ങിനിറഞ്ഞത്. പതിനായിരത്തിലധികം പേരാണ് ഇവിടെയെത്തി ഫോട്ടോകളും വിഡിയോകളും എടുത്തത്.
Read Also: ജില്ലയിൽ രോഗികൾ കൂടുന്നു; ടിപിആർ വീണ്ടും 20ന് മുകളിൽ