എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. റിമാന്‍ഡിലായ ഇബ്രാഹിം കുഞ്ഞ് നിലവില്‍ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. തന്റെ മോശം ആരോഗ്യസ്‌ഥിതി ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ വിജിലന്‍സ് കോടതിയില്‍ എതിര്‍ക്കും. അറസ്‌റ്റിലായ ഇബ്രാഹിം കുഞ്ഞിന് ജാമ്യം നിഷേധിക്കണമെന്നും തുടര്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിന് അദ്ദേഹത്തെ നാല് ദിവസത്തെ കസ്‌റ്റഡിയില്‍ വിടണമെന്നുമാണ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടുക.
ആരോഗ്യസ്‌ഥിതി മോശമായതിനെ തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്‌ജ് ആശുപത്രിയില്‍ നേരിട്ടെത്തി റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ആരോഗ്യനില മോശമായതിനാല്‍ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ നിന്നും ഡിസചാര്‍ജ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഡോക്‌ടമാര്‍ അറിയിച്ചത്. അതിനാല്‍ തന്നെ അദ്ദേഹം കുറച്ചു ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയാനാണ് സാധ്യത.
Read also : സീറ്റ് നിഷേധം; വനിതാ ലീഗ് നേതാവ് സ്വതന്ത്ര സ്‌ഥാനാർഥിയാകും