തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്‌ദരേഖയെ കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും ചുമതല. ശബ്‌ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ജയില്‍ മേധാവിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍ മേധാവി സംസ്‌ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നു എന്ന തരത്തിൽ ഉള്ളതായിരുന്നു സ്വപ്‌നയുടെ പേരിൽ പുറത്തുവന്ന ശബ്‌ദസന്ദേശം. ഇതിലെ ശബ്‌ദം തന്റേത് തന്നെയാണെന്ന് ആദ്യം സമ്മതിച്ച സ്വപ്‌ന പിന്നീട് നിലപാട് മാറ്റി. പ്രചരിച്ച ശബ്‌ദസന്ദേശം തന്റേതാണെന്ന് പൂർണമായി ഉറപ്പില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. ജയിൽ ഡിഐജി അജയകുമാറിന് നൽകിയ മൊഴിയിലാണ് സ്വപ്‌നയുടെ വിശദീകരണം.
മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ളീഷിൽ സംസാരിക്കുന്ന സ്വപ്‌ന ശബ്‌ദസന്ദേശത്തിൽ മലയാളത്തിലാണ് സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ളീഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും ജയിൽ ഡിഐജി രേഖപ്പെടുത്തിയ സ്വപ്‌നയുടെ മൊഴിയിലുണ്ട്
Also Read: കൈറ്റ് പദ്ധതിക്ക് നീതി ആയോഗിന്റെ അംഗീകാരം