തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിദ്യാഭ്യാസ അടിസ്‌ഥാന വികസന പദ്ധതിയായ കൈറ്റിന് നീതി ആയോഗിന്റെ അംഗീകാരം. സ്‌കൂളുകൾ ഹൈടെക് ആക്കുകയും, സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്‌ത പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) അംഗീകാരത്തിന് അർഹമായത്.
മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്‌ത പട്ടികയില്‍ ഉൾപ്പെടുത്തിയാണ് നീതി ആയോഗ് ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.
സ്‌കൂളുകളുടെ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വിവര സാങ്കേതിക വിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്‌റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്‌ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ-ഗവേര്‍ണന്‍സ് എന്നീ മേഖലകളിലെ കൈറ്റിന്റെ ഇടപെടല്‍ അന്തര്‍ദേശീയ നിലവാരത്തിൽ ഉള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്‌റ്റിൽ യൂണിസെഫും കൈറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള വിശദമായ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.
കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്‌ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഒക്‌ടോബർ 12നായിരുന്നു പ്രഖ്യാപനം.
Read Also: ബാർ കോഴക്കേസ്; തെളിവില്ലെന്ന് ആവർത്തിച്ച് വിൻസൻ എം പോൾ