തിരുവനന്തപുരം: കൈറ്റിന്റെ ‘ഫസ്‌റ്റ് ബെല്‍’ പ്ളാറ്റ്ഫോമിന് ദേശീയ പുരസ്‌കാരം. കോവിഡ് പ്രതിസന്ധിക്കാലത്ത് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ളാസുകള്‍ ലഭ്യമാക്കിയതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2021’ ദേശീയ പുരസ്‌കാരം ലഭിച്ചത്.
കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അവാർഡ് വിതരണ ചടങ്ങ് നടന്നത്.
പ്രീ-പ്രൈമറി മുതല്‍ പ്ളസ് ടു വരെയുള്ള കുട്ടികള്‍ക്കായി പൊതുവിഭാഗത്തിലും തമിഴ്, കന്നഡ മീഡിയത്തിലുമായി 6500 ക്ളാസുകള്‍ കൈറ്റ് വിക്ടേഴ്സിലൂടെയും മറ്റും സംപ്രേഷണം ചെയ്‌തതോടൊപ്പം എല്ലാ ക്ളാസുകളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയ സംവിധാനമാണ് ‘ഫസ്‌റ്റ് ബെല്‍’ പ്ളാറ്റ്ഫോം (firstbell.kite.kerala.gov.in).
പൊതു ക്ളാസുകള്‍ക്ക് പുറമെ റിവിഷന്‍ ക്ളാസുകളും ഓഡിയോ ബുക്കുകളും കേള്‍വിശക്‌തി കുറഞ്ഞ കുട്ടികള്‍ക്കായി സൈന്‍ അഡാപ്റ്റഡ് ക്ളാസുകളും ഫസ്‌റ്റ് ബെല്ലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഏറെ അഭിമാനകരവും മാതൃകാപരവുമായ പ്രവർത്തനങ്ങൾക്ക് കൈറ്റിന് ലഭിച്ച അംഗീകാരത്തില്‍ പങ്കാളികളായവരേയും കുട്ടികളെയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ചടങ്ങിൽ വെച്ച് അഭിനന്ദിച്ചു.
Read Also: ശുഭയാത്ര പദ്ധതി; സൗജന്യ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യും