തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്‌ടറുമായ വിന്‍സന്‍ എം പോള്‍. എന്നാൽ കേസ് പൂർണമായും എഴുതിത്തള്ളാൻ താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ വിവരാവകാശ കമ്മീഷണർ സ്‌ഥാനത്ത് നിന്ന് സ്‌ഥാനമൊഴിയുന്ന വേളയിലാണ് അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചത്.
‘വിജിലന്‍സ് ഡയറക്‌ടർ സ്‌ഥാനം വഹിക്കുന്ന സമയത്ത് വന്ന ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അന്നു ലഭിച്ച ഫയലുകള്‍ പൂര്‍ണമായും പരിശോധിച്ചതാണ്. കേസ് എഴുതി തള്ളാന്‍ എവിടെയും പറഞ്ഞിട്ടില്ല. ന്യൂനതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാനാണ് പറഞ്ഞത്’ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബാര്‍ കോഴക്കേസിലെ വിവാദം കത്തി നില്‍ക്കെ അന്നത്തെ പ്രതിപക്ഷ നേതാവായ വിഎസിന്റെ വിയോജന കുറിപ്പോടെയാണ് വിന്‍സന്‍ എം പോള്‍ വിവരാവകാശ കമ്മീഷന്റെ മുഖ്യ സ്‌ഥാനത്തെത്തിയത്.
കേസ് രജിസ്‌റ്റർ ചെയ്‌ത് അഞ്ച് വർഷം പിന്നിടുന്ന സമയത്തും തന്റെ റിപ്പോർട്ടിന് വിരുദ്ധമായി ഒന്നും തന്നെ കണ്ടെത്താൻ മറ്റുള്ള അന്വേഷണ ഉദ്യോഗസ്‌ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സഭാ രേഖകള്‍ വിവരാവകാശം വഴി നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും വിന്‍സന്‍ എം പോള്‍ വ്യക്‌തമാക്കി.
Read Also: ബിജെപി സംസ്‌ഥാന നേതാവിന് എതിരെ ആരോപണവുമായി യുവതിയും അമ്മയും