ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ സേവനം അനുഷ്‌ഠിക്കുന്നതിനുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് നയം കേന്ദ്രം ചൊവ്വാഴ്‌ച പുറത്തിറക്കി. ‘അഗ്‌നിപഥ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 17.5 മുതൽ 21 വരെ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് ‘അഗ്‌നിവീർ’ ആയി മൂന്ന് സേനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുത്താൻ പ്രാപ്‌തരാക്കുന്നതാണ്.
ഈ വർഷം 46,000 പേരെയാണ് നിയമിക്കുന്നത്. 4 വർഷത്തിനുശേഷം മറ്റു ജോലികളിലേക്കു മാറാം. 90 ദിവസത്തിനകം റിക്രൂട്ട്മെന്റ് ആരംഭിക്കും. ആദ്യവർഷം മറ്റ് ആനുകൂല്യങ്ങൾ കൂടാതെ 30,000 രൂപയാണ് ശമ്പളം. പത്താം ക്‌ളാസ് ആണ് അടിസ്‌ഥാന യോഗ്യത.
സേവനകാലയളവിൽ മികവു പുലർത്തുന്നവരെ സൈന്യം നിലനിർത്തും. സേവനത്തിനു ശേഷം മടങ്ങുന്നവരെ ജോലിക്കെടുക്കാൻ കോർപറേറ്റ് കമ്പനികളുമായി ധാരണയുണ്ടാക്കാനും ആലോചനയുണ്ട്. അച്ചടക്കം പരിശീലിച്ചവർക്ക് ജോലി നൽകാൻ കമ്പനികളും താൽപര്യം കാട്ടുമെന്നാണു പ്രതീക്ഷ. കോവിഡ് വ്യാപനം കര, നാവിക, വ്യോമ സേനകളിലെ റിക്രൂട്ട്മെന്റിനെ പ്രതികൂലമായി ബാധിച്ചിരുന്നു. 3 സേനകളിലുമായി നിലവിൽ 1.25 ലക്ഷം ഒഴിവുകളുണ്ട്.
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെ ‘പരിവർത്തന സംരംഭം’ എന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അത് ഒരു വലിയ മാറ്റം കൊണ്ടുവരികയും രാജ്യത്തെ യുവാക്കൾക്ക് അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്ന് പറഞ്ഞു. അഗ്‌നിപഥ് പദ്ധതി ഇന്ത്യയുടെ സുരക്ഷയെ ശക്‌തിപ്പെടുത്തുമെന്നും സായുധ സേനക്ക് യുവത്വത്തിന്റെ മുഖം നൽകുമെന്നും സിംഗ് കൂട്ടിച്ചേർത്തു.
Most Read: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രാനുമതി നിർബന്ധം; നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി