തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയിൽ ബിജെപി ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തെ ചോദ്യം ചെയ്‌ത് വിടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളുടെ വാർത്താ രീതിയെ വിമർശിച്ചത്.
ഏഷ്യാനെറ്റ്, റിപ്പോർട്ടർ, മാതൃഭൂമി, ന്യൂസ് 18 എന്നീ പ്രമുഖ ചാനലുകൾ വിഷയവുമായി ബന്ധപ്പെട്ട് നൽകിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് ബൽറാമിന്റെ പ്രതികരണം. ‘ഇത് എന്ത് തരം വാർത്ത നൽകലാണ് മാദ്ധ്യമങ്ങളേ ?‘ എന്ന ചോദ്യവും ബൽറാം പങ്കുവെക്കുന്നു. നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും വാർത്തയുടെ വിശ്വാസ്യതയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
‘കോൺഗ്രസ് വിട്ടുനിന്നു; രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി പ്രസിഡണ്ട്‘ എന്നതായിരുന്നു വിഷയത്തിൽ മിക്ക മുഖ്യധാരാ ചാനലുകളുടെയും തലക്കെട്ട്. എന്നാൽ വിഷയത്തിൽ ഒരു പരിശോധനക്ക് മുതിരുന്ന ഏതൊരാൾക്കും ഇതിൽ കഴമ്പില്ലെന്ന് മനസിലാക്കാം. ഇതിനായി പഞ്ചായത്തിലെ വസ്‌തുതകളിലൂടെയും, കണക്കുകളിലൂടെയും കണ്ണോടിക്കാം.
ചെന്നിത്തലയിലെ തൃപ്പെരുംതുറ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എന്‍ഡിഎക്കും ആറ് സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുകളുമായിരുന്നു ലഭിച്ചത്. പട്ടികജാതി വനിതാ സംവരണ മണ്ഡലമായതിനാല്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിക്കാന്‍ യുഡിഎഫിന് അംഗങ്ങളില്ലായിരുന്നു.
അതിനാല്‍ ആറ് യുഡിഎഫ് അംഗങ്ങളും സിപിഎമ്മിനെ പിന്തുണക്കുകയും എല്‍ഡിഎഫില്‍ നിന്നും വിജയമ്മ ഫിലേന്ദ്രന്‍ പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്‌തു. എന്നാല്‍ കോണ്‍ഗ്രസുമായി ഒത്തുപോവാന്‍ സാധിക്കില്ലെന്ന കാരണത്താല്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം രണ്ടു തവണയും വിജയമ്മ ഫിലേന്ദ്രൻ രാജിവെക്കുകയായിരുന്നു.
എന്നാല്‍ രണ്ട് തവണയും തങ്ങളുടെ പിന്തുണയോട് കൂടി പഞ്ചായത്ത് പിടിച്ചിട്ടും പ്രസിഡണ്ട് രാജി വെച്ചതിനെത്തുടര്‍ന്ന് ഇത്തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്തുണ നിരസിച്ചു പിന്നീട് രാജിവെച്ചത് കാരണം ഡിസിസി നേതൃത്വം വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കണമെന്ന് കാണിച്ച് ചൊവ്വാഴ്‌ച രാവിലെ 6 അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു.
ഇതോടെ, എന്‍ഡിഎയിലെ ബിന്ദു പ്രദീപ് 7 വോട്ടോടെ വിജയിച്ച് പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്യുകയായിരുന്നു. ഇടതു പക്ഷ അംഗം അജിതാ ദേവരാജന്റെ വോട്ട് അസാധുവായതോടെ എതിര്‍ സ്‌ഥാനാര്‍ഥി വിജയമ്മ ഫിലേന്ദ്രന് 4 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സ്വാതന്ത്രന്റെ പിന്തുണയും ബിജെപിക്ക് ലഭിച്ചു.
എന്നാൽ ഈ സംഭവത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആരോപണത്തെ കുറച്ചു കാണാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. രണ്ട് വട്ടം അധികാരം ലഭിച്ചിട്ടും രാജിവെച്ചൊഴിഞ്ഞ എൽഡിഎഫ് നേതൃത്വമാണ് ബിജെപിയെ അധികാരത്തിൽ എത്തിച്ചതെന്ന കോൺഗ്രസിന്റെ ആക്ഷേപത്തിന് ഇതുവരെയും സിപിഎം മറുപടി നൽകാൻ തയ്യാറായിട്ടുമില്ല.
Read Also: കോവിഡ്; ബാങ്കുകളിലെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 2 വരെ മാത്രം