കൊച്ചി: ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപാലം തുറന്ന് അനധികൃതമായി വാഹനങ്ങൾ കടത്തി വിട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതികൾ റിമാൻഡിൽ. നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് പോലീസ് റിമാൻഡ് ചെയ്‌തത്. അനധികൃതമായി സംഘം ചേരുക, സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. നാല് പ്രതികളും വി ഫോർ കൊച്ചി കൂട്ടായ്‌മ പ്രവർത്തകരാണ്.
ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി അംഗീകരിച്ചില്ല. സംസ്‌ഥാന സര്‍ക്കാര്‍ ഇതുവരെ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്ത പാലമാണ് ഇന്നലെ രാത്രിയില്‍ ഒരു സംഘം ആളുകള്‍ എത്തി തുറന്നത്. പാലത്തിന്റെ ഒരു വശത്ത് സ്‌ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തു മാറ്റി ലോറി അടക്കമുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തി വിട്ടത്. ശനിയാഴ്‌ച പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാനിരിക്കെയാണ് സംഭവം.
വാഹനങ്ങൾ കടത്തി വിട്ടതിന് പിന്നിൽ വി ഫോർ കൊച്ചിയുടെ ഗൂഢാലോചനയാണെന്ന് പോലീസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവർ മേൽപാലത്തിൽ പ്രതിഷേധം നടത്തിയിരുന്നു. പാലത്തിലേക്ക് ആദ്യം പ്രവേശിച്ച വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നും പോലീസ് പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Also Read: രാജ്യത്തെ മികച്ച മാതൃകാ പദ്ധതി; അക്ഷയ കേരളത്തിന് അംഗീകാരം