മുംബൈ: ചൈനീസ് ഭീഷണിയടക്കം നിലനിൽക്കെ, ഇന്ത്യൻ നാവികസേനക്ക് കരുത്തേകാൻ പുതിയൊരു മുങ്ങിക്കപ്പൽ കൂടി. സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമനായ, ഐഎൻഎസ് ‘വാഗിർ’ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മുംബൈ നേവി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് വാഗിർ കമ്മിഷൻ ചെയ്‌തത്. ഇന്ത്യയുടെ നേവൽ സ്‌റ്റാഫ് അഡ്‌മിറർ ചീഫായ ആർ ഹരികുമാർ ചടങ്ങിൽ പങ്കെടുത്തു.
ഇതോടെ, വഗീർ അടക്കം ആറ് മുങ്ങിക്കപ്പലുകളാണ് പ്രോജക്‌ട് 75ന്റെ ഭാഗമായി നാവികസേനയിൽ എത്തുക. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ച പരിശോധനകളിലൂടെ കടന്നുപോയ ശേഷമാണ് വാഗിർ കമ്മീഷൻ ചെയ്‌തത്. ഇന്ത്യയുടെ അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രോജക്‌ട് 75ന്റെ ഭാഗമായാണ് വാഗിർ നിർമിക്കപ്പെട്ടത്.
സമുദ്രത്തിലെ ഇരപിടിയൻ സ്രാവാണ് വാഗിർ. കടലിലെ പ്രതിരോധം കരുത്തുറ്റതാക്കാൻ ഇന്ത്യൻ നാവിക സേനക്ക് വാഗിർ ഇനിയൊരു മുതൽക്കൂട്ടാണ്. ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സഹകരണത്തോടെ ഏതാണ്ട് പൂർണമായി മുംബയിലെ ഡോക്യാർഡിലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരേപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്‌തി.
ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകൾ ഉപയോഗിച്ച് തകർക്കാനും ഇവയ്‌ക്ക് ശേഷിയുണ്ട്. ഈ ശ്രേണിയിലെ ആറ് കപ്പലുകളിൽ ആദ്യത്തേതായ ഐഎൻഎസ് കൽവാരി 2018ലും രണ്ടാമത്തെ കപ്പൽ ഐഎൻഎസ് ഖണ്ഡേരി 2019ലും മൂന്നാമത്തെ കപ്പൽ ഐഎസ്എസ് കരഞ്ച് 2021ലും നാലാമൻ ഐഎൻഎസ് വേല കഴിഞ്ഞ വർഷവും സേനയുടെ ഭാഗമായി. അടുത്ത വർഷം ആറാമൻ ഐഎൻഎസ് വാഗ്‍ഷീറും നേവിയുടെ ഭാഗമാകും.
Most Read: സാമൂഹിക സുരക്ഷയിലും വികസനത്തിലും കേരളം മുന്നിൽ; ഗവർണർ