ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നു. ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് നിലവിൽ ഉയർത്തിയത്. 40 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറിലൂടെ സെക്കന്റിൽ 40,000 ലിറ്റർ ജലം ഒഴുക്കി വിടുമെന്നാണ് മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്‌തമാക്കിയത്. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് ഡാം തുറന്നത്.
റൂൾ കർവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നത്. റെഡ് അലർട് ലെവലിലേക്ക് ജലനിരപ്പ് എത്തുന്നത് കാത്ത് നിൽക്കാതെ തന്നെ വെള്ളം ഒഴുക്കി കളയാൻ രാവിലെ തീരുമാനിക്കുകയായിരുന്നു. റെഡ് അലർട് ലെവൽ എത്തിയ ശേഷം തുറക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും, മഴ കനത്തതും, മുല്ലപ്പെരിയാർ തുറക്കേണ്ട സ്‌ഥിതി വരികയും ചെയ്‌തതോടെയാണ് ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കാൻ തീരുമാനിച്ചത്.
നിലവിൽ ഓറഞ്ച് അലർട് ലെവലിലാണ് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ പെരിയാറിന്റെ തീരത്തുള്ള ആളുകൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
Read also: നിക്ഷേപ തട്ടിപ്പ്; ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്