പടിഞ്ഞാറത്തറ: ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിലെ നാല് സ്‌പീഡ് ബോട്ടുകൾ തകരാറിൽ. ഇതോടെ ബാണാസുര ഡാമിലെ ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ സ്‌പീഡ് ബോട്ട് സർവീസുകൾ നിലച്ചിരിക്കുകയാണ്. ആറ് സ്‌പീഡ് ബോട്ട്, ഒരു പെന്റൂൺ ബോട്ട് എന്നിവയാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഇവയിൽ നാല് സ്‌പീഡ് ബോട്ടുകൾ തകരാറിലാണ്. ഇതോടെ ബോട്ട് സർവീസ് പ്രതീക്ഷിച്ച് കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികളും ജീവനക്കാരും തമ്മിലുള്ള സംഘർഷം പതിവായിട്ടുണ്ട്.
ബോട്ടുകൾ തകരാറിലായിട്ട് മാസങ്ങളായി. എന്നാൽ, നന്നാക്കാനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾ കൂടുതലായി എത്തുന്ന സമയത്ത് ബോട്ട് സർവീസുകൾ പണി മുടക്കിയതിലൂടെ ഹൈഡൽ ടൂറിസം കേന്ദ്രത്തിന് ലക്ഷങ്ങളുടെ വരുമാന നഷ്‌മാണ് വരുത്തുന്നത്. അതേസമയം, തകരാറിലായ ബോട്ടുകൾ നന്നാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
ടൂറിസം കേന്ദ്രങ്ങൾ സജീവമായതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഒരു ബോട്ട് ശരാശരി 30 സർവീസ് ആണ് ഇപ്പോൾ നടത്തുന്നത്. അഞ്ചു പേർക്ക് യാത്ര ചെയ്യാവുന്ന സ്‌പീഡ് ബോട്ടിൽ 15 മിനിറ്റ് യാത്രയ്‌ക്ക് 1000 രൂപയാണ് ഈടാക്കുന്നത്. അതേസമയം, ആവശ്യക്കാർ ഏറെയുണ്ടായിട്ടും പലരും നിരാശരായി മടങ്ങി പോവുകയാണ് ചെയ്യുന്നത്.
Most Read: ലഹരി ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചു; എൻസിബി