ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന് എതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി വിവിധ കർഷക സംഘടനകൾ. കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കർഷക സംഘടനകളുടെ സംയുക്‌ത യോഗം തീരുമാനിച്ചിരിക്കുന്നത്.
ജില്ലയിലെ 15ഓളം കർഷക സംഘടനകളാണ് കേന്ദ്ര തീരുമാനത്തിനെതിരെ കൈകോർക്കുന്നത്. നേരത്തെ കരട് പ്രഖ്യാപിച്ച 6 വന്യജീവി സങ്കേതങ്ങളുടെ കാര്യത്തിൽ കർഷക സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയും താൽകാലിക സ്‌റ്റേ വാങ്ങുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് വന്യജീവി സങ്കേത ബഫർ സോൺ വിഷയത്തിലും സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകും.
അതേസമയം, കരട് വിജ്‌ഞാപനത്തിനെതിരേ ആദിവാസി ഊരുകൂട്ടങ്ങൾ ചേർന്നെടുക്കുന്ന തീരുമാനങ്ങളുടെ പകർപ്പ് സഹിതം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഖിലേന്ത്യാ പണിയമഹാസഭ. കരട് വിജ്‌ഞാപനത്തിന് എതിരെയുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തുടരുകയാണ്.
ബഫർ സോൺ വിജ്‌ഞാപനവുമായി ബന്ധപ്പെട്ട് വിവിധ കർഷക കൂട്ടായ്‌മയുടെ യോഗം ഇന്നലെ ബത്തേരിയിൽ ചേർന്നിരുന്നു. മലബാർ, ആറളം, കൊട്ടിയൂർ, ഇടുക്കി, തട്ടേക്കാട്, സൈലന്റ് വാലി എന്നിവക്ക് പുറമേ വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ വന്നതോടെ ജനങ്ങൾ കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നും ജില്ല മൊത്തത്തിൽ പിന്നിലേക്ക് പോകുന്ന അവസ്‌ഥ ഉണ്ടാകുമെന്നും കർഷക കൂട്ടായ്‌മ നേതാക്കൾ പറഞ്ഞു.
Also Read: ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്