വയനാട്: മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജായി ഉയർത്തിയ പഴയ ജില്ലാ ആശുപത്രിയിലെ പരിമിതികൾ പരിഹരിക്കുമെന്നും ബോയ്‌സ് ടൗണിലെ പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
പരിമിതികളുടെ നടുവിൽ ശ്വാസംമുട്ടുന്ന വയനാട് മെഡിക്കൽ കോളേജിൽ ആദ്യ സന്ദർശനത്തിന് എത്തിയതാണ് ആരോഗ്യമന്ത്രി. മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയതല്ലാതെ മറ്റ് നടപടികൾ ആരംഭിച്ചിരുന്നില്ല. ജില്ലയുടെ സ്വപ്‍നമായ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഇനിയും വൈകില്ലെന്നും മന്ത്രി ഉറപ്പ് നൽകി.
നിയമനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിച്ചില്ലെങ്കിൽ സംസ്‌ഥാന സർക്കാർ തന്നെ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ഉദ്യോഗസ്‌ഥരോടൊപ്പം പ്രത്യേക അവലോകന യോഗവും നടത്തി.
Most Read: വെള്ളപ്പൊക്കം; ആന്ധ്രയിലേക്കുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി