ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാറിന്റെ നീക്കം.
വഖഫ് നിയമ ഭേദഗതിയിൽ സംയുക്‌ത പാർലമെന്ററി റിപ്പോർട് തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, വയനാട്ടിൽ ചരിത്ര വിജയം നേടിയ നിയുക്‌ത എംപി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.
ഏത് ഭാഷയും എളുപ്പത്തിൽ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠനവും ആരംഭിച്ചതായാണ് വിവരം. തുടക്കം മുതൽ വ്യക്‌തമായ ലീഡ് നിലനിർത്തിയായിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്കയുടെ മുന്നേറ്റം. കന്നിയങ്കത്തിൽ തന്നെ 4,10,631 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയിച്ചത്.
വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മൽസരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 6,22,338 വോട്ടുകൾ പ്രിയങ്ക നേടിയപ്പോൾ രണ്ടാമതെത്തിയ എൽഡിഎഫിന്റെ സത്യൻ മൊകേരി 2,11,407 വോട്ടുകളാണ് നേടിയത്. 1,09,939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് ലഭിച്ചത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!