വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജീവനൊടുക്കും മുമ്പ് സിന്ധു മാനന്തവാടി സബ് ആർടിഒ ഓഫിസിലെ അന്തരീക്ഷത്തെപ്പറ്റി പരാതി നൽകിയിരുന്നു. സിന്ധു ഉൾപ്പടെയുള്ള 5 ഉദ്യോഗസ്‌ഥർ മൂന്ന് ദിവസം മുമ്പാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽക്കണ്ട് പരാതി നൽകിയത്.
ഓഫിസിൽ ഗ്രൂപ്പിസം ഉണ്ട്. ഇത് ഒഴിവാക്കി ഓഫിസിൽ സുഖമമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവർ പരാതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, സിന്ധു രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് ആർടിഒയുടെ വിശദീകരണം. അതിനിടെ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ രംഗത്തെത്തിയിരുന്നു.
സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വസ്‌തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരൻ ആരോപിച്ചതെന്നും ജോയിന്റ് ആർടിഒ ബിനോദ് കൃഷ്‌ണ പറഞ്ഞു. ‘ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല. ഉദ്യോഗസ്‌ഥർക്ക് എതിരെ സിന്ധുവും പരാതി നൽകിയിട്ടില്ല. ഇന്നലെയും ചിരിച്ചു കൊണ്ടാണ് ഓഫിസിൽ നിന്ന് മടങ്ങിയത്. എന്താണ് മരണകാരണമെന്ന് അറിയില്ലെന്നും’ ബിനോദ് കൃഷ്‌ണ പറഞ്ഞു.
മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്‌ളര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു(42)വിനെ ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പീഡനം മൂലമാണ് സിന്ധു ജീവനൊടുക്കിയതെന്നാണ് സഹോദരന്‍ നോബില്‍ ആരോപിച്ചിരുന്നത്. ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്‌ഥരുടെ പകയ്‌ക്ക് കാരണമായെന്നും തന്നെ ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്‌ഥര്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതേതുടര്‍ന്ന് ജോലി നഷ്‌ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ വ്യക്‌തമാക്കി.
അതേസമയം, സിന്ധുവിന്റെ മരണത്തിൽ സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ എള്ളുമന്ദത്തെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. സിന്ധു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മുറിയിൽ നിന്ന് ഡയറികളും ചില കുറിപ്പുകളും കണ്ടെത്തിയെന്നാണ് വിവരം.
Most Read: മുല്ലപ്പെരിയാർ; ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും