മുംബൈ: സ്വന്തം പാളയത്തിൽ നിന്നുള്ള പടപ്പുറപ്പാടിൽ പ്രതിസന്ധിയിലായ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് എൻസിപി നേതാവ് അജിത് പവാർ. തന്റെ പാർട്ടി അവസാനം വരെ ഉദ്ധവ് താക്കറെക്ക് ഒപ്പം ഉണ്ടാവുമെന്ന് അജിത് പവാർ വാഗ്‌ദാനം ചെയ്‌തു.
ബിജെപിയുടെ രാഷ്‌ട്രീയ കുതന്ത്രത്തിൽ പെട്ട് ഉഴലുന്ന മഹാവികാസ് അഘാഡി സർക്കാരിനെ താഴെ വീഴാതെ നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ശിവസേനക്ക് ഒപ്പം കോൺഗ്രസും എൻസിപിയും. മുതിർന്ന നേതാക്കളുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്‌ച നടത്തി. മഹാരാഷ്‌ട്രയിലെ നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള യോഗത്തിൽ അജിത് പവാർ, ചഗൻ ഭുജ്ബൽ, ജിതേന്ദ്ര അവ്ഹാദ് എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസും ഇന്ന് അടിയന്തര യോഗം ചേരുകയാണ്. മുംബൈ സഹ്യാദ്രി ഗസ്‌റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ ബാലസാഹബ് തൊറാട്ട്, നിതിൻ റൗട്ട്, അശോക് ചവാൻ, പൃഥ്വിരാജ് ചൗഹാൻ എന്നിവരുൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
കൂടാതെ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് 7 മണിക്ക് എല്ലാ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.
അതിനിടെ മഹാവികാസ് അഘാഡി സഖ്യം ഉപേക്ഷിക്കുന്ന കാര്യം ചർച്ച ചെയ്യാമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് പറഞ്ഞു. കോൺഗ്രസും എൻസിപിയുമായി ഉണ്ടാക്കിയ സഖ്യമായ എംവിഎയിൽ നിന്ന് പാർട്ടി പിൻമാറണമെന്ന് വിമത എംഎൽഎമാർ ആഗ്രഹിക്കുന്നുവെങ്കിൽ അവർ 24 മണിക്കൂറിനുള്ളിൽ മുംബൈയിലേക്ക് മടങ്ങണമെന്ന് സേന എംപി പറഞ്ഞു. ഞങ്ങൾ അത് ചർച്ച ചെയ്യും, പക്ഷേ തിരിച്ചുവരാനുള്ള ധൈര്യം കാണിക്കണം എന്നും റാവത്ത് പറഞ്ഞു.
Most Read: കടുത്ത സാമ്പത്തിക പ്രതിസന്ധി; വീണ്ടും ചൈനയെ ആശ്രയിച്ച് പാകിസ്‌ഥാൻ