കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച് മരിച്ച ആറുമാസം പ്രായമുള്ള ഇമ്രാന്റെ ചികിൽസാർഥം ശേഖരിച്ച പണത്തിന്റെ വിവരങ്ങൾ തേടി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.
അപൂർവ രോഗങ്ങളുടെ ചികിൽസക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇമ്രാന്റെ ചികിൽസക്കായി ശേഖരിച്ച തുകയുടെ വിവരങ്ങൾ തേടിയത്. ഈ തുക മറ്റ് കുട്ടികളുടെ ചികിൽസക്കായി ഉപയോഗിക്കാൻ കഴിയില്ലേ എന്നും കോടതി ചോദിച്ചു.
എസ്‌എംഎ ബാധിച്ച് മൂന്നര മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലായിരുന്ന ഇമ്രാൻ ജൂലൈ 20 ചൊവ്വാഴ്‌ച രാത്രി 11.30ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. 18 കോടി വേണ്ട ചികിൽസയ്‌ക്ക് ചൊവ്വാഴ്‌ച രാത്രി വരെ 16.5 കോടിയോളം രൂപ സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഏറാന്തോട് മദ്രസപ്പടിയിലെ ആരിഫിന്റെയും റമീസ് തസ്‌നിയുടെയും മൂന്നാമത്തെ കുട്ടിയാണ് ഇമ്രാന്‍. മകന് സൗജ്യന്യ ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ് സമർപ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Also Read: ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും നിയമസഭാ മാർച്ച്; സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്