ഡെൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സാപ്പ് വീണ്ടും നീട്ടി. സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ ഈ മാസം 15നുള്ളിൽ അംഗീകരിക്കണം എന്ന നിബന്ധനയാണ് വാട്‌സാപ്പ് നീട്ടിയത്.
സമയപരിധി നീട്ടിയെന്നും ഈ മാസം 15നകം നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും ഒരു വാട്‌സാപ്പ് വക്‌താവ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്‌തു. വാട്‌സാപ്പിലെ വ്യക്‌തി വിവരങ്ങൾ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഫേസ്ബുക്കിനെ അനുവദിക്കുന്നത് അടക്കമുള്ളതായിരുന്നു വിവാദമായ പുതിയ സ്വകാര്യതാ നയം.
ഇന്ത്യയിലെ പുതിയ നയംമാറ്റം അംഗീകരിക്കാൻ ഉപയോക്‌താക്കളോട് ആവശ്യപ്പെട്ടുള്ള ഓർമപ്പെടുത്തലുകൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് വാട്‌സാപ്പ് വക്‌താവ് പറഞ്ഞു. എന്നാൽ, 15നകം ഇക്കാര്യം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും വാട്‌സാപ്പ് പ്രവർത്തന രഹിതമാകുന്ന അവസ്‌ഥ ഉണ്ടാകില്ലെന്നും ഇദ്ദേഹം അറിയിച്ചു. അതേസമയം, സന്ദേശം ലഭിച്ച ഭൂരിഭാഗം പേരും പുതിയ നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ടെന്നും വക്‌താവ് വെളിപ്പെടുത്തി.
ഈ ജനുവരിയിലാണ് വ്യക്‌തി വിവരങ്ങളുമായി ബന്ധപ്പെട്ട പുതിയ നയംമാറ്റം വാട്‌സാപ്പ് പുറത്തുവിട്ടത്. പുതിയ നയങ്ങളും നിബന്ധനകളും അംഗീകരിക്കാൻ ഉപയോക്‌താക്കൾക്ക് ഫെബ്രുവരി എട്ടുവരെ സമയപരിധി അനുവദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, നയംമാറ്റം വിവാദമായതോടെ തീരുമാനത്തിൽ നിന്ന് കമ്പനി പിൻമാറി.
ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും വാട്‌സാപ്പിനും എതിരെ സമർപ്പിക്കപ്പെട്ട വിവിധ ഹരജികൾ പരിഗണിച്ച സുപ്രീം കോടതി സമൂഹ മാദ്ധ്യമ ഭീമൻമാർക്കെതിരെ കടുത്ത വിമർശനങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്നാണ് ഉപയോക്‌താക്കൾക്ക് പുതിയ നയങ്ങൾ അംഗീകരിക്കാനുള്ള സമയപരിധി മെയ് 15 വരെ നീട്ടിയത്.
Read Also: കോവിഡ് പ്രതിരോധത്തിന് 2 കോടി നൽകി അനുഷ്‌കയും കോഹ്‌ലിയും