കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകൻ. തിങ്കളാഴ്‌ച ഇൻഡിഗോ വിമാനത്തിൽ ഡെൽഹിയിലേക്ക് പോയ തന്റെ പിതാവിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് മകൻ സുഭാർഗ്‌ഷു റോയി പരാതി നൽകിയിരിക്കുന്നത്. വിമാനത്താവള പോലീസിനാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ, പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.
ജിഇ 898 വിമാനത്തിലാണ് മുകുൾ റോയി ഡെൽഹിയിലേക്ക് പോയത്. രാത്രി 9.55ന് വിമാനം ഡെൽഹിയിൽ എത്തുകയും ചെയ്‌തു. എന്നാൽ, പിതാവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നാണ് മകന്റെ പരാതി. തിങ്കളാഴ്‌ച പിതാവും മകനും തമ്മിൽ വഴക്ക് ഉണ്ടായെന്നും അതിന് ശേഷമാണ് മുകുൾ റോയ് ഡെൽഹിയിലേക്ക് പോയതെന്നുമാണ് സൂചന. ഭാര്യയുടെ മരണശേഷം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ മുകുൾ റോയിയെ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മുൻ റെയിൽവേ മന്ത്രി ആയിരുന്ന മുകുൾ റോയി കഴിഞ്ഞ ഒന്നര വർഷമായി സജീവ രാഷ്‌ട്രീയത്തിൽ ഇല്ല. തൃണമൂലിന്റെ സ്‌ഥാപക നേതാക്കളിൽ ഒരാളായ ഇദ്ദേഹം മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ ലഭിക്കുന്ന അമിത പ്രാധാന്യത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നാലെ ബിജെപിയിൽ ചേർന്നു. എന്നാൽ, 2017ൽ ബിജെപി വിട്ട മുകുൾ റോയി 2021ൽ വീണ്ടും തൃണമൂലിൽ തിരിച്ചെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതോടെയാണ് മുകുൾ റോയ് ബിജെപിയുമായി തെറ്റാൻ കാരണമായത്.
Most Read: ‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും