തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു നീക്കിവെച്ചത് എന്തിനാണെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം കേന്ദ്ര സര്‍ക്കാരിന് എങ്ങനെ മറികടക്കാനാകുമെന്നും തോമസ് ഐസക്ക് ചോദിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സംസ്‌ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി കേന്ദ്രീകൃത വാക്‌സിന്‍ സംഭരണത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍, ഇതില്‍ സ്വകാര്യ ആശുപത്രികള്‍ക്കു 25% സംവരണം എന്തിനാണ്? വിതരണം ഉറപ്പാക്കുന്നതിലെ കാലതാമസത്തിന്റെ കേടുപാടുകള്‍ കേന്ദ്രത്തിന് എങ്ങനെ പരിഹരിക്കാനാകും? നിലവിലെ സമയപരിധി എത്രയാണ്? സ്വന്തം വിഡ്ഢിത്തത്തിന് സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം,’ തോമസ് ഐസക്ക് ട്വീറ്റ് ചെയ്‌തു.
Centre forced to revert to centralized procurement of vaccine for free distribution to states. But why 25% reservation for private hospitals? How can centre undo the damage of delay in ensuring the supply? What is the timeframe? Stop blaming for states for it`s own folly.
— Thomas Isaac (@drthomasisaac) June 7, 2021
അതേസമയം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും ജൂണ്‍ 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും അറിയിച്ചത്. കോവിഡ് വാക്‌സിന്‍ നയം മാറ്റിയതായും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കിയിരുന്നു.
75 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി നല്‍കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവു എന്നുമാണ് പ്രധാനമന്ത്രി അറിയിച്ചത്.
Read Also: നിരാഹാരം അനുഷ്‌ഠിച്ച് ദ്വീപ് ജനത; ഭരണ പരിഷ്‌കാരങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധം