കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്ക് എതിരെ നടപടി എടുക്കാത്ത സംസ്‌ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഒരാഴ്‌ചക്കകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പിവി അൻവറിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പിവി അന്‍വറിന്റെയും കുടുംബത്തിന്റെയും കൈവശം ഏകദേശം 207 ഏക്കര്‍ ഭൂമി ഉണ്ട് എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് ഭൂരഹിതനായ മലപ്പുറം സ്വദേശി കെവി ഷാജി ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് പിവി അൻവറിനെതിരെ നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് താലൂക്ക് അധികൃതര്‍ക്കും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ച് 2017ല്‍ ഉത്തരവ് വന്നിട്ടും തുടര്‍ നടപടി ഉണ്ടായില്ല. തുടർന്ന് എംഎല്‍എയുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ സഹായിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഷാജി ഹൈക്കോടതി സമീപിച്ചു. ഈ ഹരജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇന്ന് സർക്കാരിനോട് വീശദീകരണം തേടിയിരിക്കുന്നത്.
മൂന്നു വര്‍ഷമായിട്ടും എന്തുകൊണ്ട് ഉത്തരവ് നടപ്പാക്കിയില്ലെന്ന് വ്യക്‌തമാക്കാനാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, ജില്ലാ കളക്‌ടർ എന്നിവര്‍ അടക്കമുള്ളവരോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്‌തമാക്കാൻ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിയിൽ അടുത്ത മാസം വിശദമായ വാദം കേള്‍ക്കും.
Also Read: താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ; സ്‌റ്റേ തുടരും