അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്‌ത ‘സാമ്രാട്ട് പൃഥ്വിരാജ്’ ചിത്രത്തിനെതിരെ വിമർശനം ഉയരുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിന് റിലീസ് ചെയ്‌ത ചിത്രം 12ആം നൂറ്റാണ്ടിലെ രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിനേയും തന്റെ രാജ്യത്തെ ആക്രമിക്കാനെത്തിയ മുഹമ്മദ് ഗോറിയുമായുള്ള പോരാട്ടത്തേയുമാണ് ആവിഷ്‌കരിക്കുന്നത്.
എന്നാൽ ചിത്രം ‘സതി’യെ മഹത്വവല്‍ക്കരിക്കുന്നു എന്ന വിമര്‍ശനമാണ് വ്യാപകമായി ഉയരുന്നത്. മാനുഷി ചില്ലര്‍ അവതരിപ്പിച്ച റാണി സന്‍യോഗിതയുടെ ആത്‌മഹത്യ ധീരതയും ത്യാഗവുമായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സതിയെ പിന്തുണക്കുന്നില്ല എന്ന ഡിസ്‌ക്ളെയ്‌മര്‍ ചിത്രത്തില്‍ നല്‍കുന്നുണ്ടെങ്കിലും സിനിമ കാണുമ്പോള്‍ നേര്‍വിപരീതമായ അനുഭവമാണ് ലഭിക്കുന്നതെന്നാണ് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.
‘സാമ്രാട്ട് പൃഥ്വിരാജി’ല്‍ യുദ്ധത്തില്‍ രജപുത്രര്‍ പരാജയപ്പെട്ടു എന്ന വിവരം ലഭിച്ചതിന് ശേഷം ഒരു യോദ്ധാവിനെ പോലെ വേഷമണിഞ്ഞ സന്‍യോഗിത ഗാനത്തിന്റേയും നൃത്തത്തിന്റേയും അകമ്പടിയോടെ അഗ്‌നിയിലേക്ക് ചാടുന്നതാണ് കാണിക്കുന്നത്. മറ്റൊരു രംഗത്തില്‍ സദസില്‍ രാജാവിന്റെ സമീപമിരുന്ന് സ്വന്തം അവകാശങ്ങള്‍ക്കായി ഇതേ റാണി സന്‍യോഗിത വാദിക്കുന്നുണ്ട്. പിന്നീട് ഇവരുടെ ആത്‌മഹത്യ റൊമാന്റിസൈസ് ചെയ്‌തുകാണിക്കുന്നത് വൈരുധ്യമല്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
നേരത്തെ സഞ്‌ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ‘പത്‌മാവതി’നെതിരെയും സമാനമായ വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം സമ്മിശ്ര പ്രതികരണമാണ് ‘സാമ്രാട്ട് പൃഥ്വിരാജി’ന് ലഭിക്കുന്നത്. ഏകദേശം 300 കോടി രൂപ മുതല്‍മുടക്കില്‍ വലിയ പ്രതീക്ഷകളോട് കൂടി തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതുവരെ നേടിയത് 45 കോടി രൂപ മാത്രമാണ്. സാറ്റ്ലൈറ്റ്, ഓവര്‍സീസ്, ഒടിടി തുക ലഭിച്ചാല്‍ പോലും ചിത്രം വലിയ നഷ്‌ടം നേരിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്.
Most Read: ദേശീയപാത നിർമാണത്തിൽ ഗിന്നസ് റെക്കോർഡ് നേടി എൻഎച്ച്എഐ