കൊച്ചി: ഭാര്യ പ്രിയങ്കയുടെ ആത്‌മഹത്യയെ തുടർന്ന് അറസ്‌റ്റിലായ നടൻ ഉണ്ണി പി ദേവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. നെടുമങ്ങാട് ഡിവൈഎസ്‌പി ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
ഭർതൃപീഡനം ആരോപിച്ച് മരിച്ച പ്രിയങ്കയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ഉണ്ണിയെ അറസ്‌റ്റ് ചെയ്‌തത്. ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും കേസിൽ പോലീസ് പ്രതി ചേർത്തിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായ ഇവരെ കോവിഡ് പോസിറ്റീവ് ആയതിനാൽ അറസ്‌റ്റ് ചെയ്‌തിട്ടില്ല. സ്‍ത്രീധന പീഡനവും ആത്‌മഹത്യാ പ്രേരണാകുറ്റവുമാണ് പ്രതികളുടെ പേരിൽ ചുമത്തിയിട്ടുള്ളത്.
കൊച്ചിയിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ ഇന്നലെത്തന്നെ നെടുമങ്ങാട്ടേക്ക് കൊണ്ട് പോയിരുന്നു. 2019ൽ പ്രിയങ്കയും ഉണ്ണിയും വാടകക്ക് താമസിച്ചിരുന്ന കാക്കനാട്ടെ ഫ്‌ളാറ്റിലെത്തിച്ചാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഈ ഫ്‌ളാറ്റ് സ്വന്തമാക്കാൻ പണത്തിനായി പ്രിയങ്കയെ പ്രതി നിരന്തരം പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ ആയിരുന്നു തെളിവെടുപ്പ്.
തെളിവെടുപ്പിന് ശേഷം തിരുവനന്തപുരത്തെത്തിച്ച പ്രതിയെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
തിരുവനന്തപുരം വട്ടപ്പാറയിലെ വീട്ടില്‍ വച്ചാണ് പ്രിയങ്ക ആത്‌മഹത്യ ചെയ്‌തത്. കഴിഞ്ഞ 12നാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സ്‍ത്രീധനത്തെ ചൊല്ലിയുള്ള ഗാര്‍ഹിക പീഡനമാണ് ആത്‌മഹത്യക്ക് കാരണമെന്ന് ആരോപിച്ച് പ്രിയങ്കയുടെ ബന്ധുക്കൾ വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഉണ്ണി പി ദേവ് പ്രിയങ്കയെ മർദ്ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പോലീസിന് ലഭിച്ചിരുന്നെങ്കിലും പ്രതി കോവിഡ് പോസിറ്റിവായതിനാൽ അറസ്‌റ്റ് നീളുകയായിരുന്നു. ഉണ്ണിയുടെ അമ്മ ശാന്തമ്മയെ പോലീസ് ഉടൻ അറസ്‌റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.
Read Also: നഷ്‌ടം 1000 കോടി കടന്നു; ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ മദ്യശാലകൾ തുറക്കണം; ബെവ്കൊ