മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ സ്‌ഥിരമായി ഇറങ്ങുന്ന കൊമ്പന്റെ ശല്യം ആളുകളിൽ ഭീതി വിതക്കുകയാണ്. വ്യാഴാഴ്‌ച രാത്രിയിലെ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് നാട്ടുകാർ രക്ഷപ്പെട്ടത്.
അതേസമയം, തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന കവാടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന തകർത്തു. തോൽപ്പെട്ടി സ്വദേശി അരുൺകുമാറിന്റെ ജീപ്പാണ് കാട്ടാന തകർത്തത്. ജീപ്പിലുണ്ടായിരുന്ന അരുണും സുഹൃത്തും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.
മാസങ്ങളായി പ്രദേശത്ത് കാട്ടാന നാശം വിതക്കുന്നത് പതിവായിരിക്കുകയാണ്. നിരവധി വീടുകളും ഏക്കർ കണക്കിന് കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. നിരവധിപേർക്കും വളർത്തുമൃഗങ്ങൾക്കും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നായ്‌ക്കട്ടി, നരിക്കല്ല്, അരണപ്പാറ മേഖലകളിൽ താമസിക്കുന്നവരാണ് കൂടുതലും ഭീതിയിൽ കഴിയുന്നത്. സന്ധ്യ മയങ്ങിയാൽ ജനവാസ കേന്ദ്രത്തിൽ എത്തുന്ന ആന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് നേരെയും ആക്രമണം നടത്തുന്നത് പതിവാണ്. ഇതിനെ തുടർന്ന് കാട്ടാനയെ പിടിക്കൂടണമെന്ന ആവശ്യം പ്രദേശത്ത് ശക്‌തമാകുകയാണ്.
Read also: പന്താവൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു