കണ്ണൂർ: ഇരിട്ടി മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷമായി. പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചതായി കർഷകർ പരാതിപ്പെടുന്നു.
ഒന്നര മാസത്തിനിടയില്‍ നാലാം തവണയാണ് പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ നിരവധി വാഴകളും തെങ്ങും കവുങ്ങുമാണ് കാട്ടാനകൾ നശിപ്പിച്ചത്. നേരത്തെ നശിപ്പിച്ചതിൽ ബാക്കിയായ കൃഷികൂടി ഇപ്പോൾ ഇല്ലാതായതോടെ കൃഷിതന്നെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഈ കര്‍ഷന്‍. കൂടാതെ നഷ്‌ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് ശ്രീധരന്‍ പറയുന്നു.
നേരത്തെ ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്തിയിരുന്നു. എന്നാലിവ തിരികെയെത്തി വീണ്ടും ജനവാസകേന്ദ്രങ്ങളില്‍ നാശം വിതക്കുകയാണ്.
വനാതിര്‍ത്തി അല്ലെങ്കില്‍ക്കൂടി പാലപ്പുഴ, കൂടലാട്, പെരുമ്പുന്ന എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. വന്യമൃഗശല്യം പരിഹരിക്കാന്‍ അടിന്തിര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും വന്യമൃഗശല്യം മാറ്റമില്ലാതെ തുടരുകയാണ്. ഉടനടി ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Malabar News: പാലക്കാട് ഇക്കുറി മഴ 61 ശതമാനം കുറവ്; കർഷകർ ദുരിതത്തിൽ