പാലക്കാട്: ജില്ലയിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം 61 ശതമാനം കുറഞ്ഞു. ജൂൺ ഒന്ന് മുതൽ ജൂലൈ ഒൻപത് വരെ ശരാശരി 631.4 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത് 244.6 മില്ലീമീറ്റർ മാത്രമാണ് പെയ്‌തത്. സംസ്‌ഥാനത്ത് മഴക്കുറവിൽ തിരുവനന്തപുരത്തിന് ഒപ്പം ഏറ്റവും മുൻപിലാണ് ജില്ല. ശനിയാഴ്‌ച ജില്ലയിൽ ഒറ്റപ്പെട്ട മഴയ്‌ക്കുള്ള സാധ്യത മാത്രമാണുള്ളത്. ഞായറാഴ്‌ച ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം ഒന്നു മുതൽ ഏഴുവരെയുള്ള ഒരാഴ്‌ച 91 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ശരാശരി 142.4 മില്ലീമീറ്റർ പെയ്യേണ്ടിടത്ത് ലഭിച്ചത് 12.3 മില്ലീമീറ്റർ മാത്രം. കാലവർഷം ഇനിയും ശക്‌തമായില്ലെങ്കില്‍ ജില്ലയിലെ ഒന്നാംവിള നെൽകൃഷി ഉണങ്ങും. മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ നിലവിൽ കൃഷിക്കായി തുറന്നിട്ടുണ്ട്.
എന്നാൽ, ഒന്നാംവിളക്ക് പൂർണമായും വെള്ളം നൽകാൻ നിലവിലെ സ്‌ഥിതിയിൽ സാധിക്കില്ല. മലമ്പുഴ ശനിയാഴ്‌ച അടയ്‌ക്കാനാണ് തീരുമാനമെങ്കിലും കർഷകരുടെ അഭ്യർഥന പരിഗണിച്ച് കുറച്ചു ദിവസം കൂടി നീട്ടാനാണ് സാധ്യത.
മലമ്പുഴയിൽ നിലവിൽ ആകെ സംഭരണ ശേഷിയുടെ 21 ശതമാനം മാത്രമേ വെള്ളമുള്ളൂ. കുടിവെള്ളത്തിന് പാലക്കാട് നഗരസഭയും, സമീപത്തെ ആറ് പഞ്ചായത്തുകളും ആശ്രയിക്കുന്നത് മലമ്പുഴയെയാണ്. മാത്രമല്ല, അത്യാവശ്യ സാഹചര്യത്തിൽ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികൾക്കും വെള്ളം നൽകണം. അതിനാൽ തന്നെ ഇനിയും മഴ ശക്‌തമായില്ലെങ്കിൽ കർഷകരുടെ കാര്യം കൂടുതൽ പ്രതിസന്ധിയിലാവും.
Read Also: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ