കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് അർഹിക്കുന്നതിലേറെ പാർട്ടി തന്നു, പാർട്ടി നിർദ്ദേശിച്ചാൽ മാത്രമേ മൽസരിക്കുകയുള്ളു എന്ന നിലപാടിലാണ് അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിശ്‌ചയമായും മൽസരിക്കും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഉമ്മൻചാണ്ടി പറയുന്നു. അതേസമയം, കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് പദ്ധതിയെ ഉമ്മൻചാണ്ടി രൂക്ഷമായി വിമർശിച്ചു. ഒന്നും ചെയ്യാത്ത സർക്കാരിന് ജനങ്ങളെ അഭിമുഖീകരിക്കാനാണ് കിറ്റ് നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലൈഫ് മിഷൻ വിഷയത്തിലും മുൻ മുഖ്യമന്ത്രി പ്രതികരിച്ചു. ലൈഫ് പദ്ധതി വളരെ നല്ല കാര്യമാണ്, എന്നാൽ ഇതിനേക്കാൾ ഇരട്ടി വീടുകൾ യുഡിഎഫ് നൽകിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സോളാർ പീഡനക്കേസിൽ 5 വർഷവും സംസ്‌ഥാന സർക്കാർ ഒന്നും ചെയ്‌തില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മൂന്ന് ഡിജിപിമാർ അന്വേഷിച്ചിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? ഉമ്മൻചാണ്ടി ചോദിക്കുന്നു. എല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണ്. ഒന്നിനും തെളിവില്ല. അതിനാലാണ് സർക്കാർ നടപടി എടുക്കാത്തതെന്നും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം