എറണാകുളം: വിദ്വഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യ ഹരജി അടക്കം മൂന്ന് ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തേകാലിന് ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പിസി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹരജിയും മറ്റൊരു ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കും.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ മജിസ്ട്രേട്ട് കോടതി നൽകിയ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, 25ന് വൈകിട്ട് കൊച്ചിയില്‍ വച്ചാണ് പോലീസ് പിസി ജോര്‍ജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കോടതി ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്‌റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളതെന്നാണ് കോടതി ചോദിച്ചത്. കൂടാതെ വീഡിയോ റെക്കോർഡുകൾ കയ്യിൽ ഉണ്ടല്ലോ എന്ന് കോടതി ചോദിക്കുകയും ചെയ്‌തു. എന്നാൽ പോലീസിൽ നിന്നും ഇക്കാര്യത്തിൽ വിവരം ശേഖരിക്കാനുണ്ടെന്നും, മറുപടി നൽകാൻ സമയം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കിയത്. ഇതോടെയാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.
മതവിദ്വേഷ പ്രസംഗ കേസിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിനെ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. തുടർന്ന് അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്‌തു. പിസി ജോർജ് തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്നതിൽ ഗൂഢാലോചനയുണ്ടെന്നും, ഇതിൽ അന്വേഷണം വേണമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. കൂട്ടുപ്രതികളെ കണ്ടെത്താൻ ജോർജിനെ കസ്‌റ്റഡിയിൽ വെക്കണമെന്നാണ് പോലീസിന്റെ ആവശ്യം.
Most Read: വർഗീയതക്ക് എതിരെ ശക്‌തമായ നടപടി; പിസി ജോർജിന്റെ അറസ്‌റ്റ് ഫസ്‌റ്റ് ഡോസെന്ന് മുഖ്യമന്ത്രി