തൃക്കാക്കര: യുഡിഎഫിനെതിരെയും സംഘപരിവാറിനെതിരെയും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. തൃക്കാക്കര തിരഞ്ഞെടുപ്പ് പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വർഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുണ്ടെന്നും അതിന് ശ്രമിച്ചാൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിസി ജോർജിന്റെ അറസ്‌റ്റ് അതിന്റെ ഫസ്‌റ്റ് ഡോസാണ്. ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് രക്‌തം കുടിക്കാനാണ്. ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം. വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താനാണ് ബിജെപിയുടെ ശ്രമം. അറസ്‌റ്റിലായ ആളുടെ മതം പറഞ്ഞു വളരാൻ നോക്കുകയാണ് ബിജെപി എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ക്രിസ്‌ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നത് എന്നാണ് ബിജെപി വാദം. രാജ്യത്ത് ക്രിസ്‌ത്യൻ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുത്. രാജ്യത്ത് ക്രിസ്‌ത്യാനികളെ സംഘപരിവാർ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമാകെ സംഘപരിവാറിന്റെ നടപടിക്കെതിരെ തിരിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും തീവെച്ചു നശിപ്പിച്ചു.
2008ലെ ഒഡീഷ കലാപത്തിൽ 38 പേർ മരിച്ചു. 40തിൽ അധികം സ്‌ത്രീകൾ ബലാൽസംഗത്തിന് ഇരയായി. മുന്നൂറിൽ അധികം പള്ളികൾ തകർക്കപ്പെട്ടു. അറുപതിനായിരം പേരെ കുടിയൊഴിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി സി ജോർജിന്റേത് ആർ എസ് എസിന്റെയും സംഘപരിവാറിൻ്റെയും ഭാഷയാണെന്നും അതുകൊണ്ടാണ് അയാൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ സംഘപരിവാർ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര എങ്ങനെ വിധി എഴുത്തും എന്നതിന്റെ സൂചനകൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇത് യുഡിഎഫിനെ അങ്കലാപ്പിൽ ആക്കിയിട്ടുണ്ട്. നെറികെട്ടതും നിലവാരം ഇല്ലാത്തതുമായ പ്രചാരണ രീതിയിലേക്ക് നീങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ ‘ബി ടീം ആയാണ് കോൺഗ്രസിനെ ജനങ്ങൾ കാണുന്നത്. കോൺഗ്രസിലെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ തകർച്ചയാകും ഉണ്ടാവുകയെന്നും തൃക്കാക്കരയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: വാക്‌സിനേഷൻ ഡ്രൈവ്; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 45,881 കുട്ടികൾ